Monday, February 10, 2014

ഓരോ രാത്രിയിലും
അർദ്ധമയക്കത്തിൽ
പിറുപ്പിറുത്തിരുന്നത്
നിന്നോടുള്ള സ്നേഹത്തെ കുറിച്ചായിരുന്നു,

ഓരോ മിടിപ്പിലും
ഇരുളിലും വെളിച്ചത്തിലും
തെറ്റിലും ശരിയിലും
നിന്റെ സനിധ്യമറിഞ്ഞു

ആരുമില്ലയ്മയുടെ കൂരിരുട്ടിൽ
ചേർത്ത് പിടിച്ചത്
നീ പകർന്ന
സ്നേഹത്തിന്റെ വെട്ടം മാത്രം

കടപ്പാടുകളുടെ കഥ പറഞ്ഞ്
ബന്ധ ശൂന്യതയുടെ ഇടനാഴികളിൽ
അന്ന്യയായ് തീരുമ്പോഴും
സംസാരിച്ചതും പരിഭവിചതും
നിന്റെ സ്നേഹത്തോട്

പക്ഷെ നീയോ ....

എപ്പോഴും
ഓർമകളിലിങ്ങനെ
അലയാൻ വിട്ട്
മറ്റാരെയോ ഓര്ക്കുന്നു
സ്നേഹിക്കുന്നു
ആശുപത്രിയിൽ നിന്നുനിന്നെ
ഒരുക്കി വിട്ട കാരണം
അവസാനമായ് ഒന്ന് കുളിപ്പിക്കനോ....
ഭസ്മം തൊടുവിക്കാനോ....
എന്തിന്
നിന്റെ മരണത്തിന്റെ പതർച്ചയിൽ
ഒരു ചന്ദനത്തിരിപോലും
പുകക്കാൻ മറന്നു പോയി

സ്വയം തിരഞ്ഞെടുത്ത യാത്രയിലേക്ക്
ഒരോകാലെടുത്തുവെക്കുമ്പോഴും
എന്തായിരുന്നു മനസ്സിൽ
ഒരു കൂമന്റെ മൂളലോ
നായയുടെ ഓരിയിടലോ
എന്തിനു ഒരു ഇലയനക്കകമൊ
നിന്നിൽ ഭയപ്പെടുത്തുമായിരുനില്ലേ....

ഓർമകളിലൂടെ ഒരോട്ടം നടത്തിയില്ലേ
ഭാര്യക്ക്‌ മക്കൾക്ക്‌ പകർന്ന...
സന്തോഷം സങ്കടം പങ്കുവെച്ച സ്വപ്നം....
പിടയുന്ന നെഞ്ചില്‍
മുഖം ചേര്‍ത്തമര്‍ത്തിയാൽ
തീരുമായിരുന്നില്ലേ ഹൃദയവ്യഥകള്‍..

തിരുമാനമെടുത്ത ഓരോ നിമിഷവും
അപമാനത്തിന്റെ നെരിപ്പോടിലെരിഞ്ഞ
പൊടിഞ്ഞു പൊടിഞ്ഞു
നീറി മരിക്കുകയായിരുന്നില്ലേ....
എല്ലാ സങ്കടങ്ങളും
ഒരുമിച്ചു തീർക്കാനൊരുങ്ങുമ്പോൾ
പുറത്തു നിലാവ് തേങ്ങി കരഞ്ഞിട്ടുണ്ടാവും
നക്ഷത്രങ്ങള്‍ കണ്ണടച്ചിരിക്കാം....
മരണത്തിൽ പോലും
മാഞ്ഞു പോയിരുന്നില്ല
നിന്റെ മുഖത്തെ പുച്ഛഭാവം

നീ ബാക്കി വെച്ചത്
കണ്ണടച്ചാൽ പേടിപെടുത്തുന്ന
ദുരന്തസ്വപ്നങ്ങളും
ദുഃഖപര്യവസായിയായ
അനന്തതയും മാത്രം
നെഞ്ചില്‍ പിടയുന്ന
ഓര്മകളും നൊമ്പരങ്ങളും
ആത്മാവിലേക്കൊതുക്കി
അലയടങ്ങാത്ത കടലുപോലെ